മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിച്ചു
അടിമാലി: കൂമ്പന്‍പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി വീടും സ്ഥലവും നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം 1.40 കോടി രൂപ നഷ്ടപരിഹാരമായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 25നു രാത്രിയിലാണ് കനത്തമഴയെത്തുടര്‍ന്നു കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്.
വീടുകള്‍ പൂര്‍ണമായി തകര്‍ന്ന എട്ടു കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് 14 കുടുംബങ്ങള്‍ക്കു കൂടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്. ദുരന്തനിവാരണ അഥോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഇതുസംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
നഷ്ടപരിഹാരം ലഭിക്കുന്നതോടെ ഇവരുടെ ഭൂമി പഞ്ചായത്തിന് വിട്ടുനല്‍കണം. ദുരിതബാധിതരുടെ തകര്‍ന്ന വീടിന് ഇന്‍ഷ്വറന്‍സ് തുക ലഭിക്കുകയാണെങ്കില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് തിരികെ അടയ്ക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക 10 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അധിക തുക കുടുംബങ്ങള്‍ക്കും അല്ലാത്ത പക്ഷം ലഭിക്കുന്ന തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കിയാല് മതി. ഇന്‍ഷ്വറന്‍സ് തുക തിരികെ ഈടാക്കുന്നതിനും നിലവിലുള്ള സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കുന്നതിനുമുള്ള സമ്മതപത്രം ബന്ധപ്പെട്ടവരില്‍നിന്ന് ധനസഹായം നല്കുന്നതിനു മുമ്പ് തഹസില്‍ദാര്‍ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കാത്ത സാഹചര്യത്തില്‍ നേരത്തേ ദുരിതബാധിതര്‍ ഉപവാസ സമരവും പിന്നീട് അനിശ്ചിതകാല പ്രതിഷേധ സമരവും നടത്തിയിരുന്നു. ഓണത്തിനു മുമ്പ് നഷ്ടപരിഹാരത്തുക നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.